Monday 16 December 2013

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..





പണ്ടുപണ്ട്.. വളരെ പണ്ട് പിന്നേം കുറെ പണ്ട്.. ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. കഴുത്തറ്റം മുടി ക്രോപ്പ് ചെയ്തു, മൂക്കള ഒലിപ്പിച്ച്, സദാ സമയവും ങീ ങീ ന്നു മോങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പിടിവിടാതെ നടക്കുന്ന കുട്ടിയുടുപ്പിട്ട ഒരു രണ്ടര വയസ്സുകാരി.. അമ്മയല്ലാതെ ആരായിട്ടും ആ കുട്ടിക്ക് സൌഹൃദമില്ല.. എന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ അതുമായി വാതിലിന്റെ മറവു പറ്റി മുക്കിലിരിക്കും.. അല്ലാത്ത സമയങ്ങളില്‍ മോങ്ങി കൊണ്ടിരിക്കും.. ആ അമ്മ ഈ കുട്ടിയേയും വെച്ച് വല്ലാതെ വിഷമിച്ചു.. വെള്ളം കോരാന്‍ പോവുമ്പോള്‍ ഒരു ഒക്കത്ത് കുടവും മറ്റേ ഒക്കത്ത് കുട്ടിയും.. എന്തിനേറെ പറയുന്നു കക്കൂസില്‍ പോവുമ്പോള്‍ വരെ അമ്മ ആ കുട്ടിയെ മുതുകത്ത് ഇരുത്തിയിട്ടായിരുന്നത്രേ.. എന്തൊരു കഷ്ട്ടാല്ലേ.. 





ഒരു ദിവസം ആ അമ്മ ഈ മോങ്ങി കുട്ടിയേയും കൂട്ടി കുറച്ചു ദൂരെയുള്ള കുളത്തില്‍ കുളിക്കാന്‍ പോയി. ഉച്ച സമയം ആയത് കൊണ്ട് കുളത്തില്‍ വേറെ ആരും ഇല്ല.. താമരപൂ വിരിഞ്ഞു നില്‍ക്കുന്ന അത്ര ചെറുതല്ലാത്ത ഒരു കുളം.. കുളക്കരയില്‍, പാതി വളഞ്ഞു മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന ഒരു കരിമ്പനയുടെ ചുവട്ടില്‍ ഈ കുട്ടിയെ ഇരുത്തി അമ്മ കുളത്തിലെക്കിറങ്ങി.. അമ്മ തുണി നനക്കുന്നതും ആസ്വദിച്ചു ഈ കുട്ടി എന്തൊക്കെയോ പിറുപിറുത്തു അങ്ങിനെ ഇരുന്നു.. മുങ്ങി കുളിക്കാനായി അമ്മ കുളത്തിന്‍റെ ആഴത്തിലെക്കിറങ്ങി.. മുങ്ങി നിവര്‍ന്നു കൈയ്യെത്തും ദൂരത്തുള്ള ഒരു താമരയും പൊട്ടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ കരിമ്പന ചുവട്ടില്‍ കുട്ടിയില്ല.. അമ്മക്ക് വേവലാതിയായി.. പത്തേ.. പത്തേ.. എന്ന് അലറി വിളിച്ചു.. അമ്മയുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടി വന്നു.. ഒടുവില്‍ ആരുടെയോ ശ്രദ്ധയില്‍ പെട്ടു.. കുളത്തില്‍ നിന്നും കുമിളകള്‍ പൊന്തുന്നു..

ഒട്ടും വൈകിയില്ല.. രണ്ടുമൂന്നു പേര് കുളത്തിലേക്ക്‌ ചാടി. വെള്ളം കുടിച്ചു വീര്‍ത്ത വയറുമായി അബോധാവസ്ഥയില്‍ ആയ കുട്ടിയുമായി കരക്ക് കയറി. ആശുപത്രിയിലെക്കോടി.. പിന്നീടങ്ങോട്ട് ആ അമ്മക്ക് ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍ ആയിരുന്നു.. ഒന്നര മാസത്തോളം ആശുപത്രിയില്‍.. കുട്ടിക്ക് ഇടയ്ക്കു ബോധം വരും പോവും.. നീരു വന്നു വീര്‍ത്ത ശരീരം.. കണ്ണ് തുറന്നു നോക്കാന്‍ പോലും ആവാതെ.. പെറ്റ വയറിന്‍റെ പുണ്യവും നാട്ടുകാരുടെ പ്രാര്‍ഥനയും കൂടി ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് ഒരു രണ്ടാം ജന്മം ദൈവം അനുവദിച്ചു കൊടുത്തു.. ഇടതു കൈയ്യിലെ മുറിഞ്ഞു കിടക്കുന്ന ആയുര്‍രേഖ കാണുന്ന ഏതു കൈനോട്ടക്കാരനും ചോദിക്കും ഇതൊരു രണ്ടാം ജന്മം അല്ലേ എന്ന്.






ആ കുട്ടി വളര്‍ന്നു വലുതായി. കുട്ടിക്കൊരു കുട്ടിയായി.. ഒരഞ്ചാറ് കൊല്ലം കൂടി കഴിയുമ്പോള്‍ പേരക്കുട്ടികളും ആവും.. അന്ന് കുളത്തില്‍ വീണു, മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടിയുടെ രണ്ടാം ജന്മം.. ഇന്ന് പത്മശ്രീ നായരായി, ഓപ്പോളായി, പപ്പിയും പപ്പേച്ചിയും പപ്പിക്കുട്ടിയും പപ്പേടത്തിയും ഒക്കെയായി സുഹൃത്തുക്കളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് മുഖപുസ്തകത്തില്‍ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു..

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ... ഊണും ഉറക്കവും ഉപേക്ഷിച്ചു കണ്ണിലെണ്ണയൊഴിച്ചു മകളുടെ ജീവനു വേണ്ടി പോരാടിയ ഒരമ്മയോടോ? ഭിക്ഷയായി ഒരു രണ്ടാം ജന്മം വെച്ചു നീട്ടിയ ദൈവത്തോടോ.. രണ്ടു പേരോടും ആവട്ടെ.. ഒരമ്മയുടെ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ഒരു ദൈവവും കനിയില്ല.. കാരണം ദൈവത്തിന്‍റെ പ്രതിരൂപമാണ് അമ്മ..

ഈ പോസ്റ്റ്‌ മക്കളുടെ നന്മ ആഗ്രഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ആയി സമര്‍പ്പിക്കുന്നു..

- പത്മശ്രീ നായര്‍ 


No comments:

Post a Comment