Sunday 24 August 2014

മധുര നൊമ്പരങ്ങള്‍...


സുഖിയന്‍ -




ചെറുപയറു പുഴുങ്ങി  തെങ്ങേം ശര്‍ക്കരേം ഒക്കെ ചേര്‍ത്ത് ഉരുളയാക്കി മാവില്‍ മുക്കി വറുത്തെടുക്കുന്ന  സുഖിയന്‍ കുട്ടിക്കാലം മുതല്‍ക്കേ എന്‍റെയൊരു വീക്നസ്സ് ആണ്.   നെല്ലുകുത്ത് മില്ലിലെക്കും  പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോഴും  വഴിയരികിലുള്ള   ചിന്നപ്പയ്യന്‍ ചെട്ട്യാരുടെ ചായക്കടയിലുള്ള ചില്ലലമാരിയില്‍  ഗര്‍വ്വോടെ ഇരിക്കുന്ന സുഖിയന്‍ ഉണ്ടകളെ  ഒരു നിമിഷം നിന്ന് നോക്കി വെള്ളമിറക്കിയിട്ടേ പോവാറുണ്ടായിരുന്നുള്ളൂ..

ചെറുപ്പത്തില്‍  സ്കൂള്‍ അവധി ദിവസങ്ങളില്‍ അച്ഛന്‍ പെങ്ങളുടെ  വീട്ടില്‍ പോവുമായിരുന്നു.. ഒരു ചെറിയ ഹോട്ടല്‍ ഒക്കെ ഉണ്ടായിരുന്നു അവര്‍ക്ക്. അതിഥിയായ്‌ ചെല്ലുന്ന ഞങ്ങള്‍ക്ക്  ചായേം ബോണ്ടേം വടേം ഒക്കെ കിട്ടും.. ഓരോന്നെ തരൂ ട്ടോ.. സുഖിയന്‍ കിട്ടുന്ന ദിവസം  പിന്നേം ചില്ലലമാരയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കി അവിടൊക്കെ ചുറ്റി പറ്റി നിക്കും.. നോ രക്ഷ.. പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന പോലെ, അച്ഛന്‍ പെങ്ങളുടെ മകനോ മകളോ ഒക്കെ  അവിടെ കാവലുണ്ടാവും. വൈകുന്നേരം തിരിച്ചു വീട്ടിലേക്കു പോകാന്‍ നേരം, കുറച്ചു ദൂരം യാത്രയയക്കാന്‍   കൂടെ വരുന്ന മുത്തശ്ശന്‍, മടിയില്‍ തിരുകിയ മുറുക്കാന്‍ പൊതി തുറന്നു  ഇടക്കെപ്പോഴോ  ചൂണ്ടി വെച്ച സുഖിയന്‍ ഞങ്ങള്‍ക്ക് തരും..  ഇതൊക്കെ സുഖിയനെ കുറിച്ചുള്ള  സുഖമുള്ള ഓര്‍മ്മകള്‍..  മായാത്ത, സുഖമുള്ള  ഓര്‍മ്മകള്‍ ബാക്കി വെച്ചു പോയ മുത്തശ്ശനെ കുറിച്ചും.  പക്ഷെ പറയാന്‍ വന്നത് വേറൊരു സുഖിയനെ കുറിച്ചുള്ള അത്രയ്ക്ക് സുഖമില്ലാത്ത  കഥ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.. എന്‍റെ മകന് അസുഖമൊക്കെയായി ആയുര്‍വേദ ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന സമയം. അതിരാവിലെ മുതല്‍ നാലഞ്ചു നേരം കൃത്യമായി മരുന്നുകള്‍ കൊടുക്കണം.. ഒന്നര വര്‍ഷമെങ്കിലും മുറക്ക്  മരുന്ന് കഴിക്കണം എന്നാണു ഡോക്ടര്‍  പറഞ്ഞത്. കൂടാതെ ഭക്ഷണത്തില്‍ കര്‍ശനമായ പഥ്യം പാലിക്കണം. ഞാന്‍ ആകെ വിഷമത്തിലായി. എനിക്ക് ഓഫീസില്‍ പോകാതെ പറ്റില്ല.. മകന്‍റെ കാര്യവും നോക്കണം. ജോലി വേണ്ടെന്നു വെക്കാന്‍ വരെ തീരുമാനിച്ചു. അപ്പോഴാണ്‌  രവിയെട്ടന്‍ പറഞ്ഞത്.

"ജോലി കളയാന്‍ വരട്ടെ.. ഞാന്‍ അമ്മയോടോന്നു ചോദിച്ചു നോക്കാം.
കുറച്ചു നാള്‍ ഇവിടെ വന്നു നിക്കാമോന്ന്."

നാട്ടിന്‍പുറത്തിനപ്പുറത്തു ഒരു ലോകമുണ്ടെന്ന്  അറിയാത്ത പഴ മനസ്സ്. അമ്മായിയമ്മ  വരുമെന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. നാലര വെളുപ്പിന് ഉണര്‍ന്നു അമ്പലക്കുളത്തില്‍  മുങ്ങിക്കുളിച്ചു, ഈറനുടുത്തു  അമ്പലം പ്രദക്ഷിണം വെക്കലും, നാടന്‍ ഭക്ഷണവും ഒക്കെ ശീലമാക്കി എഴുപതില്‍ എത്തി നില്‍ക്കുന്ന അമ്മായിയമ്മ നഗരജീവിതവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണെന്ന് എനിക്കറിയാമായിരുന്നു.. അതുമാത്രമല്ല.. പ്രസ്തുത അമ്മായിയമ്മ, സ്വഭാവ ഗുണം കൊണ്ട്   ആദ്യകാലത്ത് പുലിയും   വയസ്സാവാന്‍ തുടങ്ങിയതിനു ശേഷം  ക്രമേണ രൂപാന്തരം പ്രാപിച്ചു പൂച്ചയായി മാറിയതും ആണ് .

കുചേലന്‍  കൃഷ്ണഭഗവാനെ കാണാന്‍  അവല്‍ പൊതിയുമായി ദ്വാരകക്ക്  പുറപ്പെട്ടത്‌ പോലെ   എന്‍റെ ഭര്‍ത്താവ്  ടിയാന്റെ അമ്മക്ക്   സെറ്റ്‌ മുണ്ടും കൊട്ടന്‍ചുക്കാദി കുഴമ്പും ധാന്വന്തരം കുഴമ്പും ഒക്കെയായി   നാട്ടിലേക്ക്  യാത്ര തിരിച്ചു. . ഭാഗ്യമെന്നു പറയട്ടെ.. മദര്‍ ഇന്‍ ലോ   മകന്‍റെ കൂടെ അഹമ്മദാബാദില്‍ എത്തി. മദര്‍ ഇന്‍ ലോയുടെ മകന്‍  ലീവ് കഴിഞ്ഞു തിരിച്ചു പോയി..

അങ്ങനെ ഞാനും  എന്‍റെ മകനും മദര്‍ ഇന്‍ ലോയും സസുഖം വാണീടുന്ന കാലത്തോരു ഞായറാഴ്ച.. സംസാരത്തിനിടെ സുഖിയന്‍ കടന്നു വന്നു..

"അമ്മക്ക് സുഖിയന്‍ ഉണ്ടാക്കനറിയ്യ്വോ? ഞാന്‍ കൊറേ നോക്കീതാ..  എന്തൊക്കെ ചെയ്തിട്ടും ഉരുള പിടിക്കാന്‍ പറ്റണില്ല്യ. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ നോക്കീതാ.. അങ്ങട് ശര്യാവണില്ല്യ.. ഇപ്പൊ  ചെയ്യാറൂല്ല്യ.. വെറ്തെ ന്തിനാ  സാനം കേടു വരുത്തണെ. "

അമ്മായിയമ്മയ്ക്ക് സുഖിയനെന്നു കേട്ടപ്പോഴേ  സുഖിച്ചു.. മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു.. ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നിച്ചു..

" നിക്ക്  സുഗിയണ്ടാക്കാനറിയാ  പത്മം.  ന്‍റെ ചെര്‍പ്പത്തിലേയ്.. ന്‍റ്ച്ചന്  ചായക്കട  ണ്ടാര്‍ന്നുചായക്കടെര്‍ന്ന് ..  അപ്പൊ സുഗിയന്‍ ണ്ടാക്കുമ്പോ ഞാനെര്‍ന്ന്  ഉണ്ട പിടിച്ചീര്‍ന്നത്. "

സുഖിയ നിര്‍മ്മാണത്തില്‍  തന്റെ പ്രവര്‍ത്തി പരിചയം ടിയാത്തി വ്യക്തമാക്കി.

"നീയ്‌  ചെറുപയര്‍  വേവിച്ചു തന്നിട്ട്  പോയിത്തിരി കെടന്നൊറങ്ങിക്കോ..ഞാന്‍ സുഗിയന്‍ ണ്ടാക്കി  ചായേം വെച്ചിട്ട്  വിളിക്കാം."

മദര്‍ ഇന്‍ ലോയുടെ  സ്നേഹപ്രകടനത്തില്‍ ഹര്‍ഷ പുളകിതയായി സുഖിയനെയും ദിവാസ്വപ്നം കണ്ടു നന്നായൊന്നു മയങ്ങി.

"പത്മം ഒന്നടുക്കളെലിക്ക് വര്വോ "

സുഖിയ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മദര്‍ ഇന്‍ ലോയുടെ അത്ര സുഖമില്ലാത്ത  ശബ്ദം  എന്നെ സുഖിയ സ്വപ്നത്തില്‍ നിന്നുണര്‍ത്തി..  തലമുടി കോതിക്കെട്ടി  ആര്‍ത്തിയോടെ സുഖിയന്‍  തിന്നാന്‍ അടുക്കലയിലെക്കോടിയെത്തിയ ഞാന്‍ കണ്ടത് അഴകൊഴാ പരുവത്തിലായി  സുഖിയ മിശ്രിതം..

"ഇത് ഉരുള പിടിക്കാന്‍ പറ്റണില്ല്യാ പത്മം.. ന്താ പറ്റീതാവോ?
ഞാന്‍ ചെര്‍പ്പത്തില് നല്ലോണം ഉരുട്ടീര്‍ന്നതാ ട്ടോ. "

അഴകൊഴാന്നായ സുഖിയന്‍ മിശ്രിതത്തിന്‍റെ അപ്പുറമിപ്പുറം ഇരുന്നു രണ്ടു മൂന്നു ദിവസം  അമ്മായിയമ്മയും മരുമോളും താടിക്ക് കൈ കൊടുത്തു കൊണ്ട്  ആലോചിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഓഫീസില്‍ നിന്നും ക്ഷീണിതയായി  വീട്ടില്‍ എത്തിയപ്പോള്‍,, ചായയും പലഹാരം നിറച്ച കിണ്ണവുമായി മദര്‍ ഇന്‍ ലോ  സുസ്മേരവദനയായി പറഞ്ഞു.

"അവന്‍ അന്യനാട്ടി പോയി കഷ്ട്ടപ്പെട്ട് ണ്ടാക്കണ കാശല്ലേ.. നശിപ്പിച്ചു കളയാന്‍ പാട്ണ്ടോ..  എങ്ങനായാലും   വയറ്റിലിക്കല്ലേ  പോണേ..  ന്നാ കഴിച്ചോ."

ഈശ്വരാ....!!!  സുഖിയന്‍  മധുരമുള്ള ഇഡ്ഡലിയും  ദോശയുമായി എന്‍റെ മുന്നില്‍ ഇരുന്നു കണ്ണിറുക്കി കാണിക്കുന്നു.. അമ്മായിയമ്മയുടെ പാചക വൈദഗ്ദ്യത്തെ അത്ഭുതത്തോടെ നോക്കിയിരിക്കെ  ഫോണ്‍ ബെല്ലടിച്ചു..

കൈയ്യിലുരുന്ന  റിമോട്ട്  സോഫയിലേക്ക് എറിഞ്ഞു  പുത്രന്‍ ഫോണ്‍ എടുത്തു  ഉറക്കെ പറയുന്നത് കേട്ടു..

"അച്ഛാ  ഈ മാസം പൈസ അയക്കണ്ടാ ട്ടോ.. അമ്മേം അച്ചമ്മേം  കൂടി സുഖിയന്‍ ണ്ടാക്കി കളിക്ക്യാ.. കൊറേ സാനങ്ങള്  നശിപ്പിച്ചു. "

അമ്മായിയമ്മേം  മരുമോളും കണ്ണില്‍ക്കണ്ണില്‍  നോക്കിയിരുന്നു..
-----------------
മുറുക്കാന്‍ പൊതിയില്‍ സുഖിയന്‍  ഒളിപ്പിച്ചു വെച്ച് തന്നിരുന്ന മുത്തശ്ശനും, സുഖിയനെ ദോശയും ഇഡ്ഡലിയുമാക്കി മാറ്റിയ  മദര്‍ ഇന്‍ ലോയും  സ്വര്‍ഗ്ഗത്തില്‍ ഇരുന്നു കാണുന്നുണ്ടാവും ഇതൊക്കെ.. ആത്മാവ്വോള് രാത്രീല് സുഖിയനും പോതിഞ്ഞോണ്ട് വന്നു പേടിപ്പിക്കാഞ്ഞാല്‍ മത്യാരുന്നു.. 

-പത്മശ്രീ നായര്‍-


6 comments:

  1. സുഖിയൻ ഓർമ്മകൾ നന്നായി.
    പത്മേച്ചി ഇപ്പൊഴും സുഖിയൻ ഉണ്ടാക്കാൻ പഠിച്ചില്ലേ.. :)

    ReplyDelete
  2. സുഖിയന്‍ ഓര്‍മ്മകള്‍ സുഖിച്ചു ട്ടോ...ആത്മാവുകള്‍ സുഖിയനുമായി വന്നാല്‍ പേടിക്കാതെ ധൈര്യമായി സാപ്പിട്ടോളൂ

    ReplyDelete
  3. സുഖിയന്‍ സുഖിപ്പിച്ചു.... ഇഷ്ടായിട്ടോ

    ReplyDelete
  4. ഇപ്പോള്‍ സുഖിയനൊന്നും ഒരു സുഖവുമില്ലന്നെ. അപ്പടി കല്ല് കടിക്കുന്നു.
    രസായിട്ട് എഴുതി.

    ReplyDelete
  5. സുഖിയ ചരിതം സുഖിച്ചു ....!

    ReplyDelete